കളി, കളത്തിനകത്തും പുറത്തും

Wednesday, January 03, 2007

സൗഹൃദം യൂറോപ്പില്‍മാത്രം

അടുത്ത ലോകകപ്പു വരെ ലാറ്റിനമേരിക്കയിലും ഏഷ്യിലും സൗഹൃദ മത്സരങ്ങള്‍ കളിക്കാനാകില്ലെന്ന്‌ ബ്രസീല്‍ ഫുട്ബോള്‍ തലവന്‍ റിക്കാര്‍ഡോ ടെക്സിയേര പറഞ്ഞു. ലാറ്റിനമേരിക്കന്‍ ലോകകപ്പ്‌ യോഗ്യതാ റൗണ്ടിന്റെ താളം തെറ്റാതിരിക്കാനാണ്‌ ബ്രസീലിന്റെ ഈ തീരുമാനം. പ്രമുഖ കളിക്കാരെല്ലാം യൂറോപ്പിലായതിനാല്‍, സൗഹൃദമത്സരങ്ങള്‍ക്കുവേണ്ടി താരങ്ങളെ ഇത്ര ദൂരം അയക്കാനാവില്ലെന്ന ക്ലബുകളുടെ നിലപാടാണ്‌ ഇത്തരമൊരു തീരുമാനത്തിലേക്ക്‌ ബ്രസീല്‍ ഫെഡറേഷനെ നയിച്ചത്‌.സൗഹൃദ മത്സരങ്ങള്‍ക്കായി താരങ്ങളെ വിട്ടുകൊടുക്കേണ്ടിവന്നാല്‍, ലോകകപ്പ്‌ യോഗ്യതാ മത്സരത്തെയാകും അത്‌ ബാധിക്കുക. അതിനാല്‍ യൂറോപ്പില്‍ നടക്കുന്ന മത്സരങ്ങളില്‍ മാത്രമാകും ബ്രസീല്‍ പങ്കെടുക്കുക.മൂന്നുവര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന മത്സരക്രമമാണ്‌ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ട്‌. പത്തു ടീമുകള്‍ രണ്ടുതവണ വീതം നേര്‍ക്കുനേര്‍ മത്സരിക്കുന്ന രീതിയാണ്‌ അവിടെ. യോഗ്യതാ റൗണ്ടിനും ലാറ്റിനമേരിക്കയിലെ സൗഹൃദ മത്സരങ്ങള്‍ക്കുമായി താരങ്ങളെ വിട്ടുകൊടുക്കാനാവില്ലെന്നായിരുന്നു ക്ലബ്ബുകളുടെ നിലപാട്‌. സൗഹൃദ മത്സരങ്ങളുമായി ബ്രസീല്‍ ഫെഡറേഷന്‍ നീങ്ങിയാല്‍ യോഗ്യതാ മത്സരത്തെ അട്ടിമറിക്കുമെന്ന്‌ ക്ലബ്ബുകളുടെ ഭീഷണിയുണ്ടായിരുന്നു.യൂറോപ്പില്‍നിന്ന്‌ ലാറ്റിനമേരിക്കയിലെത്തണമെഹ്കില്‍ 12 മണിക്കൂറോളം വിമാനത്തില്‍ യാത്രചെയ്യണം. അഞ്ചുമണിക്കൂര്‍ സമയവ്യത്യാസവുമുണ്ട്‌. നാലോ അഞ്ചോ മണിക്കൂര്‍ യാത്രയുള്ള സ്ഥലങ്ങളില്‍ നടക്കുന്ന മത്സരങ്ങള്‍ക്കുമാത്രമേ താരങ്ങളെ വിട്ടുകൊടുക്കൂവെന്നാണ്‌ ക്ലബ്ബുകളുടെ നിലപാട്‌. ഫലത്തില്‍ യൂറോപ്പിനു പുറത്തേക്ക്‌ തല്‍ക്കാലം ബ്രസീല്‍ താരങ്ങളെ കണി കാണാന്‍ കിട്ടില്ലെന്ന അവസ്ഥയാണ്‌ ഇതുണ്ടാക്കിയത്‌.ലോകകപ്പിനുശേഷം ബ്രസീല്‍ നാല്‌ മത്സരങ്ങള്‍ ബ്രസീലില്‍ കളിച്ചിരുന്നു. അടുത്തമാസം സ്വിറ്റ്സര്‍ലന്‍ഡിലാണ്‌ അടുത്ത മത്സരം.

40 ഓവറില്‍ 721 റണ്‍സ്‌

40 ഓവറില്‍നിന്ന്‌ ബി. മനോജ്‌ കുമാറും മുഹമ്മദ്‌ ഷായ്ബാസ്‌ തുംബിയും ചേര്‍ന്ന്‌ അടിച്ചെടുത്തത്‌ 721 റണ്‍സ്‌. മനോജും തുംബിയും ഒറ്റ സിക്സര്‍ പോലുമടിക്കാതെ ഇത്രയും വലിയ സ്കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍, പണ്ട്‌ സച്ചിന്‍ തെണ്ടുല്‍ക്കറിനൊപ്പം 664 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ വിനോദ്‌ കാംബ്ലിപോലും ഞെട്ടിപ്പോയി. ഏതു തലത്തിലെയും മികച്ച കൂട്ടുകെട്ടടക്കം നിരവധി ലോകറെക്കോഡുകള്‍ കടപുഴക്കിയിട്ടും, സച്ചിനെയും കാംബ്ലിയെയും മറികടന്നിട്ടും മനോജിനും തുംബിക്കും അതത്ര വലിയ കാര്യമല്ല. സ്കൂള്‍ ടീമില്‍ സെലക്ഷന്‍ കിട്ടാന്‍ ഇതുപോരെന്നാണ്‌ അവരുടെ അഭിപ്രായം.
സെക്കന്തരാബാദില്‍ ഹൈദരാബാദ്‌ ക്രിക്കറ്റ്‌ അസോസിയേഷന്‍ സംഘടിപ്പിച്ച ബ്രദര്‍ ജോണ്‍ ഓഫ്‌ ഗോഡ്‌ ട്രോഫിക്കുവേണ്ടിയുള്ള ഇന്റര്‍ സ്കൂള്‍ അണ്ടര്‍-13 ടൂര്‍ണമെന്റിലാണ്‌ മനോജ്‌ -തുംബി സംഘത്തിന്റെ സാഹസം. സെന്റ്‌ പീറ്റേഴ്സ്‌ ഹൈസ്കൂളിന്റെ ഓപ്പണര്‍മാരായ ഇവര്‍ സെന്റ്‌ ഫിലിപ്സ്‌ സ്കൂളിനെതിരെയാണ്‌ ലോകറെക്കോഡ്‌ സ്ഥാപിച്ചത്‌.
116 പന്തില്‍നിന്ന്‌ തുംബി അടിച്ചുകൂട്ടിയത്‌ 324 റണ്‍സ്‌. ഇതിനിടെ 57 തവണ പന്ത്‌ അതിര്‍ത്തി കടന്നു. 127 പന്തുകളില്‍നിന്നാണ്‌ മനോജിന്റെ 120 റണ്‍സ്‌. ബൗണ്ടറിയിലേക്ക്‌ പന്ത്‌ പാഞ്ഞത്‌ 46 തവണ. 40 ഓവറിനിടെ 103 തവണ പന്ത്‌ അതിര്‍ത്തി തൊട്ടു മടങ്ങി.
1988ല്‍ ശാരദാശ്രം സ്കൂളിനുവേണ്ടി കളിച്ച സച്ചിന്‍ തെണ്ടുല്‍ക്കറും വിനോദ്‌ കാംബ്ലിയും ത്രിദ്ന മത്സരത്തിലാണ്‌ 664 റണ്‍സിന്റെ കൂട്ടുകെട്ട്‌ സ്ഥാപിച്ചത്‌. മൂന്നാം വിക്കറ്റിലായിരുന്നു സച്ചിന്‍-കാംബ്ലി റെക്കോഡ്‌. സ്കൂള്‍ ക്രിക്കറ്റില്‍ മൂന്നാം വിക്കറ്റിലെ ഏറ്റവും വലിയ കൂട്ടുകെട്ട്‌ എന്നതാകും സച്ചിന്റെയും കാംബ്ലിയുടെയും പേരിലുള്ള റെക്കോഡ്‌.
മനോജിന്റെയും തുംബിയുടെയും പ്രകടനം കണ്ടു ഭയന്ന എതിരാളികള്‍ വെറും ഏഴ്‌ ഓവറില്‍ 21 റണ്‍സിനു പുറത്തായി. ഫലം സെന്റ്‌ പീറ്റേഴ്സ്‌ സ്കൂളിന്‌ 700 റണ്‍സ്‌ ജയം. നിയന്ത്രിത ഓവര്‍ ക്രിക്കറ്റില്‍ ഏത്‌ തലത്തിലെയും ഉയര്‍ന്ന വിജയമെന്ന ലോകറെക്കോഡ്‌ ഇതിനുണ്ട്‌.
ആദ്യമായാണ്‌ നിയന്ത്രിത ഓവര്‍ ക്രിക്കറ്റില്‍ രണ്ടു താരങ്ങള്‍ ട്രിപ്പില്‍ സെഞ്ച്വറി നേടുന്നത്‌. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍, ഏറ്റവും വലിയ കൂട്ടുകെട്ട്‌, ഏറ്റവും വലിയ ജയം എന്നീ ലോകറെക്കോഡുകളാണ്‌ ഇവര്‍ സൃഷ്ടിച്ചത്‌. യുണൈറ്റഡ്‌ ക്രിക്കറ്റ്‌ ക്ലബ്‌ സ്ഥാപിച്ച അഞ്ചിന്‌ 630 ആണ്‌ ഏകദിനത്തിലെ ഏറ്റവും വലിയ സ്കോര്‍.
മനോജിന്റെയും തുംബിയുടെയും ബാറ്റിന്റെ പ്രഹരമറിഞ്ഞ എതിരാളികള്‍ 77 എക്സ്ട്രാസാണ്‌ നല്‍കിയത്‌. അതില്‍ 57ഉം വൈഡുകള്‍. ഫലത്തില്‍ പത്ത്‌ ഓവര്‍ അവര്‍ അധികമെറിഞ്ഞു.
സ്കൂള്‍ ക്രിക്കറ്റിന്റെ നിലവാരത്തെ മറ്റു മത്സരങ്ങളുമായി താരതമ്യം ചെയ്യാനാവില്ലെങ്കിലും ഇത്ര വലിയ സ്കോറിലേക്ക്‌ എത്തണമെങ്കില്‍ ബാറ്റ്സ്മാന്‍മാര്‍ക്ക്‌ നിസാര പ്രതിഭപോരെന്ന്‌ വിനോദ്‌ കാംബ്ലി തന്നെ പറയുന്നു.
റെക്കോഡു തകര്‍ക്കാനായല്ല കളിച്ചതെന്നും 40 ഓവറും ക്രീസില്‍നില്‍ക്കുകയായിരുന്നു ലക്ഷ്യമെന്നും മനോജ്‌ പറഞ്ഞു. 600 റണ്‍സ്‌ പിന്നിട്ടപ്പോളാണ്‌ കോച്ച്‌ സുന്ദര്‍ റാവു 664 റണ്‍സിന്റെ സച്ചിന്‍-കാംബ്ലി റെക്കോഡിനെക്കുറിച്ച്‌ ഓര്‍മ്മിപ്പിച്ചത്‌. വരുന്ന കളികളിലും ഇതുപോലെ ബാറ്റ്‌ ചെയ്യാനാകും ശ്രമിക്കുകയെന്ന്‌ ഇരുവരും പറഞ്ഞു.
മനോജും തുംബിയും ഒരുനാള്‍ ഇന്ത്യന്‍ ടീമിലെത്തുമെന്ന കാര്യത്തില്‍ സുന്ദര്‍ റാവുവിനും കുട്ടികളുടെ അച്ഛനമ്മമാര്‍ക്കും അധ്യാപകര്‍ക്കും സംശയമില്ല. എന്നാല്‍, ഇന്ത്യന്‍ ടീമിലെത്തണമെങ്കില്‍ ഇപ്പോഴത്തെ സാങ്കേതിക നിലവാരം പോരെന്ന്‌ അവര്‍ പറയുന്നു.
ടെസ്റ്റ്‌-ഫസ്റ്റ്‌ ക്ലാസ്‌ ക്രിക്കറ്റിലെ ഏറ്റവും വലിയ കൂട്ടുകെട്ട്‌ ശ്രീലങ്കയുടെ മഹേല ജയവര്‍ദ്ധനയും കുമാര്‍ സംഗക്കാരയും ചേര്‍ന്ന്‌ ഇക്കൊല്ലം ദക്ഷിണാഫ്രിക്കക്കെതിരെ സ്ഥാപിച്ച 624 റണ്‍സാണ്‌. ഏകദിനം-ലിമിറ്റഡ്‌ ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡും സച്ചിന്‍ തെണ്ടുല്‍ക്കറും ചേര്‍ന്ന്‌ 1999ല്‍ ന്യൊാസെലന്‍ഡിനെതിരെ സ്ഥാപിച്ച 331 റണ്‍സും. മനോജ്‌-തുംബി കൂട്ടുകെട്ടിന്‌ അടുത്തകാലത്തൊന്നുമൊരു വെല്ലുവിളി ഉയരില്ലെന്ന്‌ ഉറപ്പ്‌.

Thursday, August 31, 2006

സ്വാഗതം, എല്ലാവര്‍ക്കും

ഇത്‌ കളിക്കളങ്ങളെ ഇഷ്ടപ്പെടുന്നവര്‍ക്കുള്ള ഇടമാണ്‌. കളത്തിനകത്തും പുറത്തുമുള്ള കാര്യങ്ങളെ ഇഷ്ടപ്പെടുന്നവര്‍ക്ക്‌ എല്ലാമറിയാന്‍ ഒരിടം. താരങ്ങള്‍, വിശേഷങ്ങള്‍, കളിനിയമങ്ങള്‍ അങ്ങനെ, കളികളെക്കുറിച്ചറിയേണ്ടതെല്ലാം.....
കൂടുതല്‍ വരവുകള്‍ക്കായി കാത്തിരിക്കുക....